Monday, October 19, 2020

കൊറോണയ്ക്ക് സാറിനെ പേടിയില്ല!


എപ്പോഴെങ്കിലും ഇനിയങ്ങ് മരിച്ചാൽ മതിയെന്ന് കൊറോണയ്ക്ക് തോന്നിയാൽ അതിനുള്ള ചില എളുപ്പ വഴികൾ നമ്മുടെ സർക്കാരും, ആരോഗ്യപ്രവർത്തകരും, പൊതുജനങ്ങളും, എന്തിന് പെയിന്‍റ്, വാർണീഷ്, പ്ലൈവുഡ് കമ്പനിക്കാർ വരെ നിർദേശിച്ചിട്ടുണ്ട്! വല്യ ചെലവൊന്നുമില്ലാതെ അതിൽ ചില കാര്യങ്ങളൊക്കെ നിസ്സാരമായി കൊറോണയ്ക്ക് ചെയ്യാവുന്നതേയുള്ളൂ-------!!! അതായത്, കയ്യും മുഖവും വെറുതെയൊന്ന് സോപ്പിട്ട് കഴുക, ഒരു ടീ സ്പൂൺ പരിശുദ്ധമായ വെളിച്ചെണ്ണ കുടിക്കുക, മുഖത്ത് ആവി പിടിക്കുക, അല്ലെങ്കിൽ താരതമ്യേന പുതിയ നിർദേശമായിക്കണ്ട 25% ഗ്ലൂക്കോസ് ലായനി രണ്ടു തുള്ളി മൂക്കിൽ ഇറ്റിക്കുക, എന്നിങ്ങനെ!! കൊറോണയ്ക്ക് മരിക്കാൻ താല്പര്യമില്ലാത്തതുകൊണ്ടോ എന്തോ, എണ്ണയും സോപ്പുമൊന്നും കൊറോണ തൊട്ടുനോക്കാൻ മെനക്കെടാറില്ല! ഇനി നമുക്ക് മരിക്കാനാഗ്രഹമില്ലെങ്കിൽ അവനവന്‍റെ മനോധർമമനുസരിച്ച് ഇവയിൽ ചിലതൊക്കെ ചെയ്യാമെന്ന് മാത്രം! അതും വേണമെങ്കിൽ മാത്രം!!

കൊറോണയെ കൊല്ലാനുള്ള മരുന്നുകളൊന്നും ഇതുവരെ കണ്ടെത്താൻ പറ്റിയിട്ടില്ലെങ്കിലും അതിനുപകരിക്കുന്ന പെയിന്‍റുകളും, പ്ലൈവുഡുമൊക്കെ  മാർക്കറ്റിൽ സുലഭമായി ലഭിക്കും!! അത് കഴിക്കേണ്ട വിധം നിർദ്ദേശിച്ചിട്ടില്ലാത്തതുകൊണ്ടു ആരും  ദയവായി അതൊന്നും പരീക്ഷിക്കരുത്!! കൊറോണ പോലും ഇതൊന്നും കാര്യമായെടുത്തിട്ടില്ലെന്ന് ഓർക്കണം!!!

ഞങ്ങളുടെ അപ്പാർട്ടുമെന്‍റിലെ 90% ഫ്ലാറ്റുടമകളും വിദ്യാസമ്പന്നരെന്നും വിവര കേസരികളെന്നും സ്വയം വിശ്വസിക്കുന്ന അധ്യാപക സമൂഹത്തെ പ്രതിനിധീകരിക്കുന്നവരാണ്. ഇക്കാരണത്താൽ ഞങ്ങളിൽ പലരും സത്യമായും വിചാരിച്ചിരുന്നത് കൊറോണ വരുമ്പോൾ ‘മേ ഐ കം ഇൻ സർ’ എന്നു ചോദിച്ച് അനുവാദം കിട്ടിയാ മത്രമേ അകത്തു വരികയുള്ളുവെന്നാണ്!!! അതുകൊണ്ടുതന്നെ, ഞങ്ങൾക്ക് സാധ്യമാവുന്നത്രയും അവസരങ്ങളിൽ ഞങ്ങൾ ഒത്തുകൂടി വിശദമായ സാമൂഹിക-രാഷ്ട്രീയ ചർച്ചകളിൽ ഏർപ്പെട്ടു. കൊറോണ സൃഷ്ടിച്ചതും സൃഷ്ടിക്കാൻ പോകുന്നതുമായ സാമ്പത്തീക പ്രത്യാഘാതങ്ങളെക്കുറിച്ച് ആഴത്തിൽ വിശകലനം ചെയ്തു, പോരാത്തതിന് ഒന്നിച്ചിരുന്ന് സ്നേഹവും ഭക്ഷണവും പങ്കിട്ടു!! അങ്ങനെ ലോകം മുഴുവൻ കൊറോണയെക്കുറിച്ച് ആധി പിടിച്ചിരിക്കുമ്പോൾ ഞങ്ങളുടെ കുട്ടികൾ ഉല്ലാസത്തോടെ കളിതമാശകളിലേർപ്പെട്ടു! എല്ലാറ്റിനുമൊടുവിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഡിപ്പാർട്ടുമെന്‍റുകളിൽ എത്തണമെന്ന അറിയിപ്പിനെ തുടർന്ന് കോളേജിലും പോകാൻ  തുടങ്ങി.

അങ്ങനെയിരിക്കുമ്പോഴാണ് ഒരു ഞായറാഴ്ച സന്ധ്യാസമയത്ത് ഞങ്ങളുടെ ഇതേ അപ്പാർട്ടുമെന്‍റിലെ ഒരു സീനിയർ സുഹൃത്തിനെയും (പ്രായം 60-ൽ താഴെ) കുടുംബത്തെയും സന്ദർശിക്കണമെന്ന അതിയായ ആഗ്രഹം എനിക്കും ഭർത്താവിനും ഒരേ നിമിഷം തോന്നിയത്. അദ്ദേഹത്തിന് ഇത്തരം തോന്നലുകൾ ഇടയ്ക്കിടെ ഉണ്ടാവാറുണ്ടെങ്കിലും സോഷ്യലൈസിങ്ങ് ജീനുകൾക്ക് അല്പം തകരാറുള്ള എനിക്ക് അതു വളരെ വിരളമായേ അനുഭവപ്പെടാറുള്ളൂ! അതുകൊണ്ടുതന്നെ ഒരു കൊറോണ ക്ലാസ് ഒക്കെ കൊടുത്തു ഞാൻ അദ്ദേഹത്തെ പരമാവധി തടയാറുണ്ട്! പക്ഷേ, ഈ സീനിയർ കുടുംബത്തിലെ അംഗങ്ങൾ സരസരും സഹൃദയരുമൊക്കെ ആയതിനാൽ വിരസത ഒഴിവാക്കാൻ അങ്ങോട്ട് ഒന്നുപോകാമെന്ന് ഇരുവരും തീരുമാനിച്ചു. ഒന്നിച്ചിരുന്ന് ഒരു മാസം മുമ്പ് ഓണസദ്യയുണ്ടതിൽ പിന്നെ ഞങ്ങൾ പരസ്പരം കണ്ടിരുന്നില്ല. അങ്ങനെ ഞങ്ങൾക്കുള്ള ഒരേ ഒരു സ്വത്തും മുത്തുമായ പുത്രിയെയും കൂട്ടി ഞങ്ങൾ സുഹൃത് സന്ദർശനം നടത്തി.

ഞങ്ങൾ ചെന്ന സമയത്ത് അവർക്കുള്ള ഏക പുത്രി സംഗീത പഠനത്തിലായിരുന്നു. ഏകദേശം 65 വയസ് പ്രായം വരുന്ന സംഗീത മാഷും  ഞങ്ങളുടെ  അപ്പാർട്ടുമെന്‍റിലെ അംഗമാണ്. പാതി തുറന്നു കിടന്ന വാതിലിൽകൂടി ഞങ്ങളെ കണ്ടതും പാട്ട് നിർത്തി അവൾ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. സംഗീതം നിറഞ്ഞു നിൽക്കുന്ന ലിവിംഗ് റൂം ഒഴിവാക്കി ഞങ്ങൾ ഡൈനിംഗ് ഏരിയായിലേക്ക് കടന്നുചെന്നു. ഞങ്ങളുടെ യൂണിവേർസിറ്റിയിലെ ഒരു സുപ്രധാന ഓഫീസിലെ സെക്രട്ടറിയാണ് ആന്‍റി. വളരെ ദിവസങ്ങൾക്കു ശേഷം ഞങ്ങളെ കണ്ട സന്തോഷത്തോടെ ഹൃദ്യമായി സ്വീകരിച്ചിരുത്തി. അങ്കിൾ എവിടെ എന്നു ചോദിച്ചപ്പോൾ ആന്‍റിയുടെ മറുപടി ഇങ്ങനെ - ‘ഒരു പനി പോലെ, രണ്ടു മൂന്നു ദിവസമായി, അതുകൊണ്ട് അല്പം മറിയിരിക്കുകയാ’. എന്‍റെ വയറ്റിൽ ഒരു വെള്ളിടി വെട്ടി. എന്നിലെ ബയോടെക്നോളജിക്കാരിക്ക് കൊറോണയോടെന്നല്ല, പൊതുവെ എല്ലാ വൈറസുകളോടും ബാക്ടീരീയകളോടും നല്ല ബഹുമാനമാണ്. അപ്പോൾത്തന്നെ ഇരുന്നിടത്തുനിന്നു എഴുന്നേൽക്കണമെന്ന് എനിക്ക് തോന്നി. പക്ഷേ സംഗീതത്തിൽ ലയിച്ചിരിക്കുന്ന കുട്ടികളെയും മാഷിനെയും എല്ലാറ്റിലുമുപരി ആന്‍റിയുണ്ടാക്കിയ മനോഹരമായ അച്ചപ്പവും കണ്ടപ്പോൾ എന്നാൽപ്പിന്നെ അവിടെത്തന്നെ അല്പ നേരം കൂടി ഇരിക്കാമെന്ന് കരുതി! അപ്പോൾ ദാ വരുന്നു! എന്‍റെ ആത്മ മിത്രവും അവരുടെ പതിയും ഒരുമിച്ച് അങ്കിളിനെ കാണാൻ! വന്നപാടെ സുഹൃത്ത് ചോദിച്ചു- ‘അങ്കിൾ എവിടെ? ഒരാഴ്ച്ചയായല്ലോ, prayer മീറ്റിങ്ങിലും (Zoom) കണ്ടില്ല. അച്ചൻ പറഞ്ഞു പനിയാണെന്ന് (അവർ ഒരേ പള്ളിയിലെ അംഗങ്ങളാണ്)! ഒന്ന് അന്വേഷിക്കാമെന്ന് കരുതി വന്നന്നേയുള്ളൂ!” പുറത്തേക്ക് ഉന്തിവന്ന എന്‍റെ കണ്ണിനെ പെട്ടെന്ന് തന്നെ ഞാൻ അകത്തേക്ക് പറഞ്ഞു വിട്ടു. ഇതല്ലേ യഥാർഥ സ്നേഹം!! കൊറോണയുടെ സമയത്ത് പനിയുള്ള ആളെ കേട്ടറിഞ്ഞു വന്ന് ക്ഷേമം അന്വേഷിക്കുന്നു!!! എനിക്ക് എന്നോടുതന്നെ  വല്ലാത്ത അവമതിപ്പ് തോന്നി. പനിയെന്നെങ്ങാന്നും കേട്ടിരുന്നെങ്കിൽ ഞാൻ പിന്നെ എന്‍റെ വീടിന് പുറത്തിറങ്ങുമായിരുന്നില്ല! സംഗീത മാഷ് ക്ലാസ് കഴിഞ്ഞു സ്ഥലം വിട്ടു. മൂന്നു മലയാളി കുടുംബങ്ങൾ 1 ½ മണിക്കൂറോളം സംഭാഷണത്തിലേർപ്പെട്ടു. ഇതിനിടയ്ക്ക് ആന്‍റി പറഞ്ഞു- ‘ഒരു മാസത്തോളമായി എനിക്കൊരു തൊണ്ട വേദന, അങ്ങോട്ടു മാറുന്നില്ല!’ കുടിച്ചുകൊണ്ടിരുന്ന കോഫി എന്‍റെ തൊണ്ടയിൽ ഒരു മാത്ര സന്ദേഹിച്ചു നിന്നു. ആന്‍റി തുടർന്നു- ‘കുഴപ്പമില്ല, ഇത് എല്ലാ വർഷവും ഈ സമയത്ത് എനിക്കുള്ളതാ. പിന്നെ ചിന്തിച്ചു നിന്നില്ല, കോഫി അതിന്‍റെ ലക്ഷ്യസ്ഥാനത്തേക്കു പോയി!! എന്തായാലും വീട്ടിൽ തിരികെയെത്തിയപാടെ മൂന്നുപേരും വിസ്തരിച്ചു കുളിച്ചു.

നന്നായി, അതൊരു ഞായറാഴ്ചയായിരുന്നു. പിന്നീട് വന്ന ദിവസങ്ങൾ സംഭവ ബഹുലമായിരുന്നതുകൊണ്ട്  കൊറോണയുടെ കാര്യം ഞാൻ മറന്നു. പകരം അത് ഒപ്പം കൊണ്ടുവന്ന ഓൺലൈൻ ക്ലാസ് എന്ന മാരണവും പോരാത്തതിന് കഴിഞ്ഞ വർഷം തോറ്റ കുട്ടികളുടെ റീ-എക്സാമും. ഓൺലൈൻ ക്ലാസ്സുകൾ അറ്റെൻഡ് ചെയ്തിട്ടില്ലാത്ത ഈ മഹാരഥൻമാരെ Google Meet-ൽ ഇരുത്തി എക്സാം എഴുതിപ്പിച്ചപ്പോഴേക്കും എന്‍റെ കിഡ്നികളും കൂടെ ഇളകിത്തുടങ്ങിയെന്ന് എനിക്ക് തോന്നി. എന്തായാലും ഓൺലൈൻ എക്സാമിന്‍റെ അനന്ത സാധ്യതകൾ തിരിച്ചറിഞ്ഞ ചേട്ടന്മാർ ബഹു സന്തോഷത്തിലാണ്! അവന്മാർ കോറോണക്ക് ഒരു അമ്പലം തന്നെ പണിതാലും അത്ഭുതപ്പെടാനില്ല!!!

അങ്ങനെ ശനിയാഴ്ചയെത്തി, ദൈവം വിശ്രമിച്ച ഏഴാം ദിവസം! വലിയ ബഹളങ്ങളൊന്നുമില്ലാതെ അന്നത്തെ പകൽ കഴിഞ്ഞു. അന്നേ ദിവസത്തെ മൂന്നാമത്തെ വെർച്വൽ ബർത്ഡേ പാർട്ടിയും കഴിഞ്ഞ് വിശന്നിരിക്കുന്ന കുട്ടിക്ക് എന്തെകിലും കഴിക്കാൻ കൊടുക്കണം. പൊതുവെ ഞങ്ങളുടെ വീട്ടിൽ ഏറ്റവും കൂടുതൽ  തിരക്ക് അവൾക്കാണ്. അതുകൊണ്ട് എന്തു കാര്യം ചെയ്യുമ്പോഴും അവളുടെ ഷെഡ്യൂൾ നോക്കിയേ ഞങ്ങൾ ചെയ്യാറുള്ളൂ! അവൾക്കു വയസ് ഒൻപതേയായിട്ടുള്ളൂ, ഒരു 22-വയസ്സുണ്ടായിരുന്നെങ്കിൽ അവളുടെ കല്യാണവും അങ്ങ് ഓൺലൈനായി നടത്താമായിരുന്നു! വല്യ ചെലവും അലമ്പുമൊന്നുമില്ലാതെ കാര്യം നടക്കുമായിരുന്നു!! ഈ മനോവിചാരത്തോടെ ഞാൻ അടുക്കളയിലേക്ക് നടക്കുമ്പോഴാണ് എന്‍റെ ആത്മ മിത്രത്തിന്‍റെ ഫോൺകോൾ വന്നത്- ‘എടോ, നമ്മുടെ അങ്കിളിനും, ആന്‍റിക്കും, മോൾക്കും  കോവിഡ് പോസിറ്റീവ് ആണ്! അവരിന്നു ടെസ്റ്റ് ചെയ്തിരുന്നു.’ എന്തോ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല, അതങ്ങനെയാണ്, ഏറെ നാളായി ഭയപ്പെടുന്ന ദുരന്തം സംഭവിക്കുമ്പോഴുള്ള പരമസാത്വികമായ നിർവികാരത! ചുരുക്കത്തിൽ,ന്‍റിയുടെ ബോസിനും സംഘാംഗങ്ങൾക്കും ഒക്കെ മൂന്നാല് ദിവസം മുമ്പ് തന്നെ കോവിഡ് പോസിറ്റീവാണെന്ന സ്ഥിരീകരണം ലഭിച്ചിരുന്നു. അതുകൊണ്ട് ഇവരുമൊന്ന് ടെസ്റ്റ് ചെയ്തുവെന്ന് മാത്രം! പതിയെ പതിയെ എന്‍റെ ബോധമണ്ഡലത്തിൽ നിന്നും നിർവികാരത ഇറങ്ങിത്തുടങ്ങി. ആ സ്ഥാനത്തേക്ക് തുളസി, ഇഞ്ചി, പനിക്കൂർക്ക, ജാതിക്ക, മഞ്ഞൾ, കരിഞ്ചീരകം, പെരുംജീരകം, കറുവപ്പട്ട, ഗ്രാമ്പൂ, വെളുത്തുള്ളി, തേൻ, ശർക്കര അങ്ങനെ പലവിധ പ്രയോഗങ്ങൾ കടന്നു വന്നു!!

ന്‍റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ തീർത്തും പുതുമയില്ലാത്തതും പലരും പറഞ്ഞു തേഞ്ഞതുമായ ചില പ്രധാന കാര്യങ്ങൾ ഇവിടെ കുറിക്കട്ടെ!!

1.      വരാൻ താമസിച്ചു എന്നു കരുതി ഇനി വരില്ല എന്നു പറയരുത്. അവസാന വണ്ടിക്കാണെങ്കിലും കൊറോണയെത്തും!

2.     സുഹൃത് സന്ദർശനങ്ങൾ ഒഴിവാക്കുക. അച്ചപ്പം, കുഴലപ്പം, മാവുണ്ട ഇവയൊക്കെ ജീവൻ ബാക്കിയുണ്ടെങ്കിൽ അടുത്തവർഷം കഴിക്കാം!

3.     ബർത്ഡേ പാർട്ടികൾ, വിവാഹ വിരുന്നുകൾ, ശവസംസ്കാരം ഇവയിലൊക്കെ ഓൺലൈൻ ആയി പങ്കെടുത്ത് സ്വന്തം വീട്ടിൽ ഭക്ഷണം കഴിക്കുക!

4.     പുറത്തു പോയാൽ എത്രയും വേഗം അകത്തു കയറാൻ നോക്കുക.

5.     മാസ്ക് ധരിക്കുക, കഴിവതും അതിൽ കൈ കൊണ്ട് സ്പർശിക്കാതിരിക്കുക.

6.     പുറത്തുപോയി വരുമ്പോൾ നേരെ പോകേണ്ടത് വാഷ് റൂമിലേക്ക്. ആദ്യം ചെയ്യേണ്ടത് ഡിസ്പോസബ്ൾ മാസ്ക് ആണെങ്കിൽ ഡിസ്ഇൻഫക്ടന്‍റ് സ്പ്രേ ചെയ്തതിനു ശേഷം അടപ്പുള്ള ഡസ്റ്റ്ബിന്നിൽ നിക്ഷേപിക്കുക. റീ-യൂസ് ചെയ്യാവുന്നതാണെങ്കിൽ ധാരാളം സോപ്പുപയോഗിച്ച് കഴുകി ഉണക്കാണിടുക. ശേഷം കുളിക്കുക.

7.      അടഞ്ഞ മുറികളും, എ. സി റൂമുകളും പരമാവധി ഒഴിവാക്കുക.

ന്‍റെ സംഭവ കഥയിലെ ആന്‍റി കൃത്യമായി മാസ്ക് ഉപയോഗിക്കുകയും ഓഫീസിൽ മറ്റുള്ളവരുമായി പരമാവധി അകലം പാലിക്കുകയും ചെയ്തിരുന്ന ആളാണ്. ഒരു പക്ഷേ എ. സി റൂമിൽ സൂര്യപ്രകാശം കടന്നുവരാത്തതും വായു സഞ്ചാരമില്ലാത്തതും ആവാം രോഗബാധയ്ക്ക് കാരണം.

സാദ്ധ്യമായ എല്ലാ മുൻകരുതലുകളും  എടുക്കുക! നമ്മളാരും വൈറസുകൾക്ക് അതീതരല്ല!!

Dr Blessy K Alex

No comments:

Post a Comment